സെവാഗിന് ചുട്ടമറുപടിയുമായി മാക്‌സ്‌വെല്‍, വാക്‌പോര് പുതിയ തലത്തില്‍

Image 3
CricketIPL

ഐപിഎല്‍ 13ാം സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ് നടത്തിയ പരിഹാസത്തോട് പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഐപിഎല്‍ 13ാം സീസണിനു മുന്നോടിയായുള്ള താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വില ലഭിച്ച മാക്‌സ്‌വെല്‍, കളത്തില്‍ തികഞ്ഞ പരാജയമായിരുന്നു. ഈ സാഹചര്യത്തില്‍ ’10 കോടിയുടെ ചിയര്‍ലീഡര്‍’ എന്നത് ഉള്‍പ്പെടെയുള്ള രൂക്ഷ പരാമര്‍ശങ്ങളോടെ സെവാഗ് രംഗത്തെത്തിയിരുന്നു. ഐപിഎലിലെ അഞ്ച് മോശം താരങ്ങളെ തിരഞ്ഞെടുക്കുമ്പോഴാണ് സേവാഗ് മാക്‌സ്വെലിനെ രൂക്ഷമായി പരിഹസിച്ചത്. ഈ പരിഹാസങ്ങളോടാണ് മാക്‌സ്‌വെല്‍ പ്രതികരിച്ചത്.

സെവാഗില്‍നിന്ന് ഇത്തരം പരാമര്‍ശങ്ങളും പരിഹാസങ്ങളും ഉയര്‍ന്നതില്‍ തനിക്ക് ഒട്ടും അദ്ഭുതമില്ലെന്നായിരുന്നു മാക്‌സ്വെലിന്റെ ആദ്യ പ്രതികരണം. തന്റെ പ്രകടനത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മുന്‍ താരം കൂടിയായ െേസവാഗ് പരസ്യമായി നിരാശ പ്രകടിപ്പിച്ചതില്‍ പ്രശ്‌നമില്ലെന്നും മാക്‌സ്വെല്‍ പറഞ്ഞു.

‘അതു കുഴപ്പമില്ല. എന്റെ പ്രകടനത്തിലുള്ള അനിഷ്ടം വീരു പരസ്യമായി പ്രകടിപ്പിച്ചതിലും പ്രശ്‌നമില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ഇത്തരം പ്രസ്താവനകള്‍കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് സെവാഗ്’ മാക്‌സ്‌വെല്‍ ചൂണ്ടിക്കാട്ടി.

‘ഇത്തരം വിമര്‍ശനങ്ങളോട് കുറച്ചുകൂടി ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇപ്പോള്‍ എനിക്കാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതാന്‍ ലഭിച്ച അവസരമായിരുന്നു ഇത്. ഈ വര്‍ഷം പ്രത്യേകിച്ചും’ മാക്‌സ്‌വെല്‍ പറഞ്ഞു.

കണക്കുകള്‍ പ്രകാരം മാക്‌സ്‌വെലിന്റെ ഐപിഎല്‍ കരിയറിലെ ഏറ്റവും മോശം സീസണായിരുന്നു ഇത്. സീസണില്‍ തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ തോറ്റ കിങ്‌സ് ഇലവന്‍ പഞ്ചാബിന്, മാക്‌സ്‌വെലിന്റെ മോശം ഫോമാണ് ഏറ്റവുമധികം വിനയായത്. 13 മത്സരങ്ങളില്‍നിന്ന് ആകെ നേടാനായത് 103 റണ്‍സ് മാത്രം. 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ മാക്‌സ്‌വെലിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്ന പ്രത്യേകതയുമുണ്ട്. 2017ല്‍ 26 സിക്‌സര്‍ നേടിയ താരമാണ് മാക്‌സ്‌വെല്‍.