യുവന്റസിനെതിരായ മൽസരത്തിൽ ക്രിസ്ത്യാനോ തിരിച്ചു വരണമെന്നാഗ്രഹിച്ചു ബാഴ്‌സ സൂപ്പർതാരം ലയണൽ മെസി
യുവന്റസുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം വരുന്ന ബുധനാഴ്ച നടക്കാനിരിക്കെ തന്റെ പഴയ എതിരാളിയായ ക്രിസ്ത്യാനൊക്കെതിരെ കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്സ സൂപ്പർതാരം ലയണൽ മെസി. ചാമ്പ്യൻസ് ലീഗ് മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ ക്രിസ്ത്യാനോ കോവിഡ് മുക്തനായി തിരിച്ചുവരണമെന്നാണ് മെസിയുടെ ആഗ്രഹം.
ഫ്രാൻസുമായുള്ള മത്സരശേഷം ക്രിസ്ത്യാനോക്ക് കോവിഡ് പോസിറ്റീവ് ആയെന്നു പോർച്ചുഗീസ് ഫുട്ബോൾ അസോസിയേഷൻ അറിയിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം കോവിഡ് മുക്തനായോ എന്നറിയാൻ നടത്തിയ ടെസ്റ്റിൽ ക്രിസ്ത്യാനോക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയായിരുന്നു.
Leo Messi on facing Cristiano Ronaldo again:
— Football Tweet ⚽ (@Football__Tweet) October 22, 2020
🗣️ "The Clásicos with Cristiano were and are a special duel which will remain forever. The fans of Real, Barca, but in general all football fans have seen a great show. We hope to give them more emotions." pic.twitter.com/SB63p91PBy
ഇതോടെ ബാഴ്സക്കെതിരായുള്ള മത്സരവും നഷ്ടപ്പെട്ടേക്കുമെന്ന് ഉറപ്പാവുകയായിരുന്നു. എന്നാൽ മത്സരത്തിന് 48 മണിക്കൂർ മുൻപ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താനുള്ള അനുമതിക്കായി യുവന്റസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ലയണൽ മെസിയും താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്. അമേരിക്കൻ മാധ്യമമായ (DAZN)ഡ്സൗനിനു നൽകിയ അഭിമുഖത്തിലാണ് മെസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“തീർച്ചയായും ക്രിസ്ത്യാനോയുള്ളപ്പോഴുള്ള റയൽ മാഡ്രിഡിനെതിരായ മത്സരങ്ങളെല്ലാം വിശേഷപ്പെട്ടതായിരുന്നു. അവരോടുള്ള എല്ലാ മത്സരവും അങ്ങനെത്തന്നെയാണ്. എന്നാൽ ക്രിസ്ത്യാനോയുള്ള അവർക്കൊപ്പമുണ്ടായിരുന്ന മത്സരങ്ങൾക്ക് പ്രാധാന്യമേറിയിരുന്നു.” മെസി പറഞ്ഞു. മാഡ്രിഡിലുണ്ടായിരുന്ന സമയത്തുള്ള മെസി-റൊണാൾഡോ മത്സരത്തെക്കുറിച്ചും മെസി തന്റെ അഭിപ്രായം വ്യക്തമാക്കി. “അത് പഴയ കാര്യങ്ങളാണ്. ഞങ്ങളിപ്പോൾ പുതിയ വെല്ലുവിളികളെയാണ് നോക്കിക്കാണുന്നത്. ബുധനാഴ്ചയാണ് ഞങ്ങൾക്ക് അത്തരത്തിലൊരു വെല്ലുവിളിയുള്ളത്. ക്രിസ്ത്യാനോ കോവിഡിൽ നിന്നും വിമുക്തനായി ആ മത്സരത്തിലുണ്ടാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.” മെസി കൂട്ടിച്ചേർത്തു.