പന്തുമായി മുട്ടന്‍ അടിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെയിലേക്ക് ചേക്കേറിയേക്കും

Image 3
CricketFeaturedIPLUncategorized

ഐപിഎല്‍ 2025 സീസണിനായുള്ള മെഗാ താരലേലത്തിന് മുന്നോടിയായി പല ടീമുകളും താരങ്ങളെ നിലനിര്‍ത്തുന്ന കാര്യത്തില്‍ സൂചനകള്‍ പുറത്ത് വരുന്നുണ്ട്. ആറ് പേരെ വരെ നിലനിര്‍ത്താമെന്ന ബിസിസിഐയുടെ പുതിയ നിയമത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നിലനിര്‍ത്തുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിഷഭ് പന്തിന്റെ സമീപകാല പ്രസ്താവനകള്‍ ഡല്‍ഹി മാനേജ്‌മെന്റിനെ ചൊടിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

‘ഞാന്‍ ലേലത്തിലേക്കെത്തിയാല്‍ ഞാന്‍ വിറ്റുപോവുമോ ഇല്ലയോ, എത്ര പണം കിട്ടും’ എന്നായിരുന്നു റിഷഭ് ആരാധകരോട് ചോദിച്ചത്. ഈ പോസ്റ്റില്‍ ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ട്. റിഷഭിനെ നിലനിര്‍ത്തുമെന്ന് അറിയിച്ച ശേഷവും എന്തിനായിരുന്നു ഈ പോസ്റ്റ് എന്നാണ് ഡല്‍ഹി വൃത്തങ്ങള്‍ ചോദിക്കുന്നത്.

ടീമിന്റെ സഹ ഉടമയായ കിരണ്‍ കുമാര്‍ ഗ്രാന്ധിയുമായി പന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ റിഷഭിന്റെ പോസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടന്നുവെന്നും ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ഭിന്നതയെത്തുടര്‍ന്ന് റിഷഭ് ടീം വിടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന സൂചന.

ഡല്‍ഹി റിഷഭിനെ ഒഴിവാക്കിയാല്‍ സിഎസ്‌കെ ടീമിലെത്തുമെന്നാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളത്. എംഎസ് ധോണിക്ക് പകരക്കാരനായി ദീര്‍ഘകാലത്തേക്ക് പരിഗണിക്കാവുന്ന വിക്കറ്റ് കീപ്പറെയാണ് സിഎസ്‌കെ തിരയുന്നത്. റിഷഭിനെ നിലനിര്‍ത്തുമെന്ന് ഡല്‍ഹി പറഞ്ഞതിനാലാണ് സിഎസ്‌കെ മറ്റ് ഓപ്ഷനുകള്‍ നോക്കിയത്. റിഷഭ് ലഭ്യമായാല്‍ 18 കോടി രൂപ വരെ മുടക്കാന്‍ സിഎസ്‌കെ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.

റിഷഭിനെ ഒഴിവാക്കുന്നത് ഡല്‍ഹിക്ക് എളുപ്പമാകില്ല. ടീമിന്റെ മുഖമായ റിഷഭിന് പകരം മികച്ചൊരാളെ കണ്ടെത്തുക പ്രയാസമാണ്. റിഷഭ് സിഎസ്‌കെയിലേക്ക് പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സിഎസ്‌കെയുടെ നായകസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.