പാകിസ്ഥാനില്‍ കൊഴുപ്പുനീക്കല്‍ ശാസ്ത്രക്രിയ, ഐസിസി അമ്പയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി അന്തരിച്ചു

Image 3
CricketCricket NewsFeatured

ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി അന്താരാഷ്ട്ര അമ്പയര്‍ ബിസ്മില്ല ജന്‍ ഷിന്‍വാരി (41) അന്തരിച്ചു. പാകിസ്ഥാനിലെ പെഷവാറിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു അന്ത്യം. അഫ്ഗാനിസ്ഥാന്‍ സ്വദേശിയായ ഷിന്‍വാരി, ഐസിസിയുടെ ഇന്റര്‍നാഷണല്‍ പാനലില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ക്രിക്കറ്റ് ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി.

അമിതവണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയ ദുരന്തമായി

ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള (ലിപ്പോസക്ഷന്‍) ശസ്ത്രക്രിയക്കായാണ് ഷിന്‍വാരിയെ പെഷവാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുദിവസമായി ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് വയറിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്നും സഹോദരന്‍ സെയ്ദ ജന്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ‘ശസ്ത്രക്രിയക്കായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു,’ സെയ്ദ ജന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കൊപ്പം നടന്ന അമ്പയര്‍

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നിര്‍ണായക സാന്നിധ്യമായിരുന്നു ബിസ്മില്ല ജന്‍ ഷിന്‍വാരി. രാജ്യത്ത് ക്രിക്കറ്റിന് വേരോട്ടം ലഭിക്കുന്ന കാലം മുതല്‍ അമ്പയറിങ്ങില്‍ സജീവമായിരുന്ന അദ്ദേഹം, തന്റെ കരിയറിലെ മികവുകൊണ്ടാണ് അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ന്നത്.

2017-ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് ഏകദിന മത്സരത്തിലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തന്റെ കരിയറില്‍ 34 ഏകദിനങ്ങളിലും 26 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിലും അദ്ദേഹം കളി നിയന്ത്രിച്ചു. കളിക്കളത്തിലെ ശാന്തമായ പെരുമാറ്റവും കൃത്യമായ തീരുമാനങ്ങളും അദ്ദേഹത്തെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഒരുപോലെ പ്രിയങ്കരനാക്കി.

അനുശോചിച്ച് ക്രിക്കറ്റ് ലോകം

ഷിന്‍വാരിയുടെ മരണത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ ജയ് ഷാ അനുശോചനം രേഖപ്പെടുത്തി. ‘ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അദ്ദേഹത്തിന്റെ വേര്‍പാട് ക്രിക്കറ്റ് ലോകത്തിന് ഒരു വലിയ നഷ്ടമാണ്. ബിസ്മില്ല ഷിന്‍വാരിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു,’ ജയ് ഷാ പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഷിന്‍വാരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. അഫ്ഗാന്‍ ക്രിക്കറ്റിന് വലിയൊരു സേവകനെയാണ് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. അദ്ദേഹത്തോടുള്ള ആദരസൂചകമായി അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ആഭ്യന്തര മത്സരങ്ങളില്‍ താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് കളത്തിലിറങ്ങിയത്.

Article Summary

The cricket world is in mourning following the unexpected death of 41-year-old ICC International Panel umpire Bismillah Jan Shinwari from Afghanistan. He passed away in a hospital in Peshawar, Pakistan, due to complications arising from a weight-loss (liposuction) surgery. Shinwari, a respected figure in the umpiring community, had officiated in 34 ODIs and 26 T20Is since his international debut in 2017. His brother confirmed that he was undergoing the procedure to address health issues related to weight. The ICC Chairman and the Afghanistan Cricket Board have expressed their profound condolences, highlighting his significant contributions to the sport.

Author: Fahad Abdul Khader

A seasoned sports storyteller with over 10 years of experience captivating audiences. Fahad has managed sports desks at prominent Malayalam publishing platforms and brings a wealth of knowledge and passion to his writing.

fahad@pavilionend.in